2017, ഫെബ്രുവരി 6, തിങ്കളാഴ്‌ച

മതേതരത്വം



"മതേതരത്വം" - ഒരു പക്ഷെ സമൂഹത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു പദം. എല്ലാവരും അവരവരുടെ ആവശ്യത്തിന് ഈ പദത്തെ വച്ച് കയ്യാളുന്നു. എന്നാൽ ഇതിന്നു വളരെ  പ്രസക്തിയുള്ള ഒരു പദമാണെന്നും പറയാം. മതേതരം എന്നാൽ മതബദ്ധമല്ലാത്ത സമൂഹ വ്യവസ്ഥിതി എന്ന് അർത്ഥം. അതായതു സാമൂഹിക വ്യവസ്ഥകളിൽ മതം ഒരു നിർണ്ണായക ഘടകം ആകാതിരിക്കുക. കാരണം മതം ഒരുവന്റെ ജീവിത രീതിയാണ്. സസ്യങ്ങൾക്കും മൃഗങ്ങൾക്കും അതീവമായി ചിന്തിക്കാനും അജയ്യനായി തീരാനും ശേഷിയുള്ള മനുഷ്യനായി ജനിച്ചത് ഏതോ ഒരു പരമമായ അറിവിനെ സ്വീകരിക്കാൻ വേണ്ടിയാണെന്നും അതിനെ ലക്ഷ്യമാക്കി സഞ്ചരിച്ചുകൊള്ളു എന്നും ഉദ്‌ഘോഷിക്കുകയായിരുന്നു ഓരോ മതങ്ങളും. അങ്ങിനെ ഓരോ മതവും ലക്ഷ്യമാക്കുന്നത് ഒന്ന് തന്നെയെങ്കിൽ പിന്നെ സ്വീകരിച്ച മതം ഏതു തന്നെയായാലും അതിനെ പൂർണമായും ഉൾക്കൊണ്ടാൽ പോരെ തന്റെ ലക്‌ഷ്യം നിറവേറാൻ?

പ്രശ്നങ്ങൾ തുടങ്ങുന്നത് താൻ സ്വീകരിച്ച മതം അത് ഇഹലോകവും പരലോകവും പിന്തുടരണം എന്ന് ചിന്തിക്കുന്നിടത്താണ്, അത് മാത്രമേ ശേരിയുള്ളു എന്ന് ധരിക്കുന്നിടത്തും. അനിവാര്യമായ ഒരു ഉപമ എടുത്താൽ - ലക്ഷ്യ സ്ഥാനത്തു എത്താൻ ഏതെങ്കിലും ഒരു  പാത സ്വീകരിക്കുന്നത് പോലെ. ആ പാത മതമായും (അല്ലെങ്കിൽ ആചാരങ്ങൾ ആയും), ഭൂപടം മത നിയമങ്ങളായും (അല്ലെങ്കിൽ ഗ്രൻഥങ്ങൾ ആയും) സങ്കല്പിക്കുക. എന്നിൽ ഉടലെടുത്ത മതം എന്റെ മാതാവും പിതാവും ആചരിച്ചതാണ്. കാരണം അവർ ജീവിച്ചു കാണിച്ചു തന്നതും, പറഞ്ഞു പഠിപ്പിച്ചു തന്നതും ആണു എന്റെ ആദ്യ ശെരി തെറ്റുകൾ, എന്റെ ആചാരങ്ങൾ. പിന്നീട് നിർണ്ണായക നിമിഷങ്ങളിൽ അടിസ്ഥാനമായി നിന്ന ഘടകങ്ങളെല്ലാം ആ അറിവായിരുന്നു.

അപ്പോൾ  ഒരു പുതു കുടുംബം ഉടലെടുക്കുമ്പോളും (വിവാഹം) മതം ഒരു ഘടകം ആയെ മതിയാകൂ. കാരണം ഒരു കുടുംബം പിന്തുടരുന്ന മതമാണ് അവിടെ ജനിക്കുന്ന കുട്ടികൾ പിന്തുടരുക. നമ്മുടെ ഉപമയിൽ പശ്ചിമ ദിക്കിലൂടെ പോകുന്നൊരുവന്റെ വാഹനത്തിൽ പൂർവ്വ ദിക്കിലൂടെ പോകാൻ അറിവുള്ളവളെ കയറ്റുന്നതു പോലെയാകും അത്. ലക്‌ഷ്യം ഒന്ന് തന്നെയെങ്കിലും അറിവ് വ്യത്യസ്ത മാര്ഗങ്ങള്ക്കു ഉതകുന്നതായി നില്കുന്നു. ഇന്ന് മിശ്ര വിവാഹങ്ങൾ കൊണ്ട് തകരുന്നത് അടുത്ത തലമുറകളാണ്. രണ്ടറിവും ഉപയോഗശൂന്യമായി പൊള്ളയായ ഒരു സമൂഹത്തെ സൃഷ്ടിക്കുന്നു. അതിനുള്ള വാദം  "അവർ മതമില്ലാത്തവരായി വളരട്ടെ" എന്നും. "മതമില്ലാതൊരുവൻ കപ്പിത്താൻ ഇല്ലാത്ത കപ്പൽ പോലെയാണെന്ന്" മഹാത്മാ ഗാന്ധിയും പറഞ്ഞിട്ടുണ്ട്. നമ്മുടെ ഉപമയിൽ ഭൂപടം ഇല്ലാതെ ഒരുവനെ തെരുവിലേക്ക് സൃഷ്ടിച്ചു വിടുന്ന അവസ്ഥ.

ഞാനും ഒരുപക്ഷെ നിങ്ങളും ഒരു പ്രശ്നത്തിൽ അകപ്പെട്ടാൽ, സങ്കീർണമായ ജീവിതാവസ്ഥകളിൽ കൂടെ സഞ്ചരിക്കുമ്പോൾ താങ്ങും തണലുമായി അതിനെ അതിജീവിക്കാൻ സഹായിക്കുന്നത് ഈശ്വര ചിന്തയല്ലേ? അതില്ലാതെ ഒരുവനെ വാർത്തെടുക്കുക, വഴിയാധാരമാക്കുക. ഇതാണ് മേല്പറഞ്ഞ മാതാ പിതാക്കൾ ചെയ്യുന്നത്. അല്ലെ ? ഈ മാതാ പിതാക്കൾ അവരുടെ ജീവിതത്തിൽ മതത്തിന്റെ സ്വാധീനം എത്രത്തോളം ഉണ്ടെന്നു തിരിച്ചറിയാൻ കഴിയാതിരിക്കുന്നതാകാം ഒരു പക്ഷെ ഇതിനു മൂലകാരണം. ഒരു സാമൂഹിക ജീവിയെ വാർത്തെടുക്കുമ്പോൾ അവരുടെ ചിന്തകളിൽ മതം ചെലുത്തുന്ന സ്വാധീനം ബോധ്യപ്പെടുത്താൻ കൂടി മാതാ പിതാക്കൾ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. ഒരു ഗുരുവിനെ കണ്ടെത്തിക്കൊടുക്കാൻ കൂടി മാതാപിതാക്കൾ പ്രതിബദ്ധരാണ്. ഗുരു നമ്മുടെ ഉപമയിൽ ഒരു വഴികാട്ടിയാണ്, ലക്ഷ്യ സ്ഥാനത്തേക്ക് പലതവണ നടന്നു പാകത വന്ന ഒരു യാത്രികൻ.

ഒരു കുട്ടി എത്ര പ്രശ്നങ്ങളുടെ നടുവിലും അവരുടെ മാതാ പിതാക്കളിൽ സുരക്ഷിതത്വം കണ്ടെത്തും, വളരുമ്പോൾ ഇതേ സുരക്ഷിതത്വം ഇശ്വരനിലും. അപ്പോഴാണ് നമ്മൾ അവൻ സ്വന്തമായി നിൽക്കാൻ പ്രാപ്തനായെന്നും ഒക്കെ വ്യാഖ്യാനിക്കുന്നത്. ഒരുവൻ മാനസികമായി തകരുന്നത് സ്വതവേയുള്ള സർഗ്ഗശക്തി നഷ്ടപെടുമ്പോളാണല്ലോ. അത് വീണ്ടെടുക്കാനും അതിശക്തമായി മുന്നോട്ടു പ്രയാണം ചെയ്യാനുമുതകുന്ന മാർഗ്ഗോപദേശം ഏതൊരു മതത്തിലും നിഷ്പ്രയാസം കണ്ടെത്താൻ ആകും. ചെറുപ്പകാലത്തു  തന്നെ ഇതറിയാത്തവരാണ് നിർഭാഗ്യവശാൽ ഒരു ഒളിച്ചോട്ടമെന്നോണം ലഹരിക്കടിമപ്പെടുകയോ ഒരു പക്ഷെ ആത്മഹത്യയിൽ എത്തിച്ചേരുകയോ ചെയ്യുന്നത്. അതുകൊണ്ടു തീർച്ചയായും എല്ലാ കുടുംബങ്ങളും കുട്ടികൾക്ക്  മത പഠനം സാധ്യമാക്കി കൊടുക്കണം. ആധുനികത കാഴ്‌ച്ച വയ്ക്കുന്ന വ്യഗ്രതയിൽ വംശത്തോടുള്ള പ്രതിബദ്ധത മറന്നു പോകാതിരിക്കട്ടെ, നമ്മളോരോരുത്തരും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ